Site icon Malayalam News Live

ഇന്ത്യയില്‍ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ബാംഗ്ലൂരില്‍ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്; സ്ഥിരീകരിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ഡൽഹി: ഇന്ത്യയില്‍ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഉഗാണ്ടയില്‍ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഉഗാണ്ടയില്‍ നിന്നു വന്ന 28-കാരി എബോള പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഐസൊലേഷനിലായിരുന്നു.

നേരിയ ശരീരവേദനയൊഴിച്ചാല്‍ യുവതിക്ക് വ്യക്തിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിള്‍ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കല്‍ സുപ്രണ്ടുമായ അനില്‍ കുമാർ ബനഗർ അറിയിച്ചു.

വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version