ഒറ്റപ്പാലം: കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പാഠങ്ങള്‍ ഡ്രൈവിംഗ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നു.
ഈ നിർദ്ദേശങ്ങള്‍ പാലിക്കാത്ത ഡ്രൈവിംഗ് സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് എംവിഡി ലക്ഷ്യമിടുന്നത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്, ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്ത് കാല്‍നടയാത്രക്കാരുടെ സുരക്ഷ പരിഗണിക്കാത്തവർക്ക് ലൈസൻസ് ലഭിക്കില്ല.
പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന പാഠങ്ങള്‍:
ആളുകള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ സീബ്രാ ലൈനിന് മൂന്ന് മീറ്റർ മുൻപുള്ള വെള്ള വരയ്ക്ക് അപ്പുറം വാഹനം നിർത്തുക. റോഡരികിലൂടെ നടന്നുപോകുന്നവർക്കും സൈക്കിളുകളില്‍ സഞ്ചരിക്കുന്നവർക്കും ഒരു ഭീഷണിയാകാത്ത വിധത്തില്‍ വാഹനം ഓടിക്കുക. വാഹനം പാർക്ക് ചെയ്യുമ്പോള്‍ സീബ്രാ ലൈനിലേക്ക് കയറ്റി നിർത്താതിരിക്കുക.
കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് ഡ്രൈവിംഗ് പഠന സമയത്ത് ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നത്.
