Site icon Malayalam News Live

കള്ളപ്പണക്കേസുമായി ഡിജിറ്റൽ അറസ്റ്റ്; സിബിഐ ചമഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണി, വ്യാജരേഖകൾ കാണിച്ച് തട്ടിപ്പ്, ഡോ.ഗീവർഗീസ് മാർ കൂറിലോസിന് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ

മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി.

സിബിഐയിൽ നിന്നാണെന്നു പറ‌ഞ്ഞ് കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വീഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം.

കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്.

ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പോലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നൽകി.

Exit mobile version