തിരുവനന്തപുരം: തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
പ്രതി കമ്പ്രാൻ സമീർ ഒളിവിലെന്ന് പോലീസ് വിശദീകരണം. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്ന് വീട്ടുടമ സക്കീർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്പ്രാൻ സമീർ, വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി കഠിനംകുളം സ്വദേശി സക്കീറിനെ വളർത്തു പട്ടിയെ കൊണ്ട് കടിപ്പിച്ചത്. അവിടെയും തീർന്നില്ല കാര്യങ്ങൾ. സംഭവത്തിൽ സക്കീർ കഠിനംകുളം പോലീസിനെ പരാതി നൽകിയതിന് പിന്നാലെ വീടിനു നേരെ ഗുണ്ട നേതാവിന്റെ പെട്രോൾ ബോംബേറ്.
സക്കീറിനെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയേറ്റു. സമീറിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
