Site icon Malayalam News Live

രണ്ട് വർഷമായി വിശപ്പില്ലായ്മയും ഇടയ്ക്കിടെയുള്ള ഛർദ്ദിയും; പരിശോധനയെ തുടർന്ന് എട്ടുവയസ്സുകാരിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഞെട്ടി; പെൺകുട്ടിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിൽ ചുറ്റിപ്പിണഞ്ഞ മുടി

ബെംഗളൂരു: ബെം​ഗളൂരുവിൽ എട്ടുവയസ്സുകാരിയുടെ വയറ്റിൽനിന്ന് ക്രിക്കറ്റ് പന്തിന്റെ അത്രയും അളവിൽ ചുറ്റിപ്പിണഞ്ഞ മുടി നീക്കം ചെയ്തു. റപുൻസൽ സിൻഡ്രോം എന്നും വിളിക്കപ്പെടുന്ന ട്രൈക്കോഫാഗിയ എന്ന അപൂർവ അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇത്തരം രോ​ഗാവസ്ഥയുള്ളവർ മുടി ഭക്ഷിക്കും. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് വർഷമായി പെൺകുട്ടിയുടെ വിശപ്പില്ലായ്മയും ഇടയ്ക്കിടെയുള്ള ഛർദ്ദിയും കാരണം മാതാപിതാക്കൾ നിരന്തരം ആശുപത്രിയിൽ കയറിയിറങ്ങി.

പീഡിയാട്രീഷ്യൻ, ജനറൽ ഫിസിഷ്യൻ, ഇഎൻടി സ്‌പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ആസ്റ്റേഴ്‌സ് ചിൽഡ്രൻ ആൻ്റ് വുമൺ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് രോ​ഗം തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ദഹനനാളത്തിൽ അടിഞ്ഞുകൂടിയ മുടി കണ്ടെത്തിയെന്ന് പീഡിയാട്രിക് ശസത്രക്രിയാ വിദ​ഗ്ധൻ ഡോ. മഞ്ജിരി സോമശേഖർ പറഞ്ഞു. ട്രൈക്കോബെസോർ വളരെ അപൂർവമായ അവസ്ഥയാണെന്നും മുടി തിന്നുന്നത് മാനസിക വൈകല്യമാണെന്നും അവർ പറഞ്ഞു.

മുടി നീക്കം ചെയ്യാൻ ലാപ്രോട്ടമി എന്നറിയപ്പെടുന്ന ഓപ്പൺ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ഡോക്ടർ വിശദീകരിച്ചു. രണ്ടര മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടർമാർ അറിയിച്ചു.

Exit mobile version