Site icon Malayalam News Live

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും; ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിട് നടത്തിയെന്ന് ആരോപണം; വൈക്കം ടി.വി പുരം സ്വദേശിക്ക് നഷ്ടമായത് 31 ലക്ഷം രൂപ; അന്വേഷണം ആരംഭിച്ച്‌ പോലിസ്

വൈക്കം: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വെക്കം ടി.വി.പുരം സ്വദേശിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

55കാരനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിട് നടത്തിയെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്. നവംബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30-ന് മൂന്ന് നമ്പരുകളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളികള്‍ വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംസ്ഥാനത്തിന് പുറത്ത് അടക്കം യാത്രചെയ്ത് ജോലി ചെയ്യുന്നയാളാണ് ഈ 55 വയസ്സുകാരന്‍. ഇദ്ദേഹത്തിന്റെ മുംബൈയിലെ ബാങ്ക് അക്കൗണ്ടുവഴി മൂന്നുകോടി രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നും സുപ്രീംകോടതി കേസെടുത്തെന്നും പറഞ്ഞായിരുന്നു ഫോണ്‍വിളി. ഈ ഇടപാടില്‍ 10 ശതമാനം കമ്മിഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാര്‍ ഇദ്ദേഹത്തെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടുള്ള വ്യാജ സുപ്രീംകോടതി ഉത്തരവും വാട്സാപ്പില്‍ അയച്ചുകൊടുത്തു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. അൗണ്ടിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കണമെന്നും അതിനായി അക്കൗണ്ടുവഴി പണം അയക്കണമെന്നും ആവശ്യപ്പെട്ടു.

ഇദ്ദേഹം, വൈക്കത്തെ ബാങ്ക് അക്കൗണ്ടുവഴി തട്ടിപ്പുകാര്‍ നല്‍കിയ ജമ്മു കശ്മീരിലെ ബാങ്ക് അക്കൗണ്ടിലേക്ക് 31 ലക്ഷം അയച്ചുകൊടുത്തുവെന്ന് പോലീസ് പറയുന്നു.

Exit mobile version