Site icon Malayalam News Live

രണ്ടാമതും വന്നാല്‍ ഗുരുതരമാവാം; 400 കോടി ജനങ്ങള്‍ ഡെങ്കിപ്പനി ഭീഷണിയില്‍; ആഗോള ആശങ്ക; നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ഡബ്ല്യുഎച്ച്‌ഒ

ഡൽഹി: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന.

2023-ല്‍ ലോകത്ത് 65 ലക്ഷംപേർക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.

ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്‌.ഒ. വിലയിരുത്തുന്നു. തുടർച്ചയായി രണ്ടാംവർഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്‌.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വർഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്.

2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം 60 ഡെങ്കിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.

കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വർധന എന്നിവ രോഗം കൂടാൻ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്‌.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

രണ്ടാമതും വന്നാല്‍ ഗുരുതരമാവാം

ഡെങ്കിപ്പനിയില്‍ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും. ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച്‌ രോഗം സങ്കീർണമാവും. ഡെങ്ക് ഹെമറേജിക് ഫിവർ, ഡെങ്കിഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകള്‍ വരാം.

പ്രതീക്ഷ വാക്സിനില്‍

മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്ബോള്‍ തീവ്രമായ പ്രതിപ്രവർത്തനം സംഭവിക്കുന്നു എന്നതാണ് വാക്സിൻ വികസിപ്പിക്കാൻ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്സിനുകളുണ്ട്. ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.

Exit mobile version