ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

ലേയില്‍ നിന്നും ഡല്‍ഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും ഹൈദരാബാദിലേക്ക് പുറപ്പെടാനായി റണ്‍വേയിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർലൈൻസ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 2:15ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

 

സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും, ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്കുള്ള യാത്രക്കാർക്കായി ഉടൻ തന്നെ ബദല്‍ വിമാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആകാശ എയർ വക്താവ് അറിയിച്ചു. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ട്രാഫിക് നിയന്ത്രണത്തിലുണ്ടായ പാളിച്ചയാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്.