Site icon Malayalam News Live

അമ്മയെ കമ്പിപ്പാര കൊണ്ടടിച്ച് ക്രൂരമായി മർദ്ദിച്ചതിന് ശേഷം മുങ്ങിയ മകള്‍ വയനാട്ടിൽ അറസ്റ്റിലായി

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ അറസ്റ്റിലായി. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തില്‍ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. അമ്മയെ മകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ലഹരിയടക്കമുള്ള കേസുകളില്‍ പ്രതിയാണ് മകള്‍ നിവ്യ.

തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടര്‍ന്നാണ് കമ്പിപ്പാര കൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിച്ച് ആക്രമിച്ചത്. ക്രീം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കരച്ചില്‍കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ എത്തിച്ചത്. സരസുവിന് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ് താമസം. നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ നിവ്യ മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നിവ്യയെ വയനാട്ടില്‍ നിന്ന് കണ്ടെത്തിയത്.

Exit mobile version