Site icon Malayalam News Live

7999477716 വാട്സാപ്പ് നമ്പര്‍ കുറിച്ചുവച്ചോളു, പാര്‍ട്ടിയിലെ തിരുത്തിന് പൊതുജനാഭിപ്രായം തേടി സിപിഎം

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങള്‍ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയ കാരണത്തില്‍ ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ചേർത്ത് വേണം റിപ്പോർട്ട് അംഗീകരിക്കാവു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

40000 പാർട്ടി ഘടകങ്ങളില്‍ നിന്ന് അഭിപ്രായം തേടി വിപുല‌ീകൃത സംസ്ഥാന സമിതി ചേരും. ഓഗസ്റ്റിലായിരിക്കും യോഗം ചേരുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഈ യോഗത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കും. അടിസ്ഥാന സ്വഭാവത്തില്‍ നിന്നുള്ള തിരുത്താണ് പാർട്ടി ലക്ഷ്യമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളുടേയും അഭിപ്രായം തേടിയാകും ഇതെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു. വാട്സാപ്പ് നമ്പർ വഴിയും മെയില്‍ വഴിയും പോംവഴികള്‍ ചർച്ച ചെയ്യാം. എല്ലാവരുടേയും പൂർണ്ണ പിന്തുണ തേടും. ജനാധിപത്യ ശൈലിയില്‍ അഭിപ്രായം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് മനസിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്താകെ നിലനില്‍ക്കുന്ന വലതുപക്ഷ വത്കരണം കേരളത്തിന്റെ ചിന്താ മണ്ഡലത്തിലും ശക്തമായിരുന്നു. ജനകീയ പ്രശ്നങ്ങള്‍ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാർടിയിലെ തിരുത്തലിന് പൊതുജനാഭിപ്രായം തേടും. എല്ലാവർക്കും പങ്കെടുക്കാം. പുതുവഴികള്‍ എന്ന പേരില്‍ മെയില്‍ ഐ ഡിയും വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഇതിനായി ഉണ്ടാകും. 7999477716 എന്ന വാട്സാപ്പ് നമ്പറും puthuvazhikal@gmail.com എന്ന മെയില്‍ ഐ ഡിയും ഇതിനായി ഉപയോഗിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Exit mobile version