Site icon Malayalam News Live

ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ കോട്ടയത്ത് സിപിഎമ്മിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച സജീവം; ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക സജീവമായി പ്രവര്‍ത്തനരംഗത്തുള്ളവർ; മന്ത്രി വി.എന്‍.വാസവന്റെ അഭിപ്രായം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ നിര്‍ണായകം

തിരുവനന്തപുരം: ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ കോട്ടയത്ത് സിപിഎമ്മിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ പാർട്ടിയിൽ ചര്‍ച്ച സജീവം. തദ്ദേശതിരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ജില്ലാ സെന്ററില്‍ സജീവമായി പ്രവര്‍ത്തനരംഗത്തുള്ളവരാകും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എം.രാധാകൃഷ്ണന്‍, ടി.ആര്‍.രഘുനാഥ്, പി.കെ.ഹരികുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കെ.എം.രാധാകൃഷ്ണന്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയും ടി.ആര്‍.രഘുനാഥ് സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്. ജില്ലയില്‍നിന്നുള്ള മന്ത്രിയായ വി.എന്‍.വാസവന്റെ അഭിപ്രായം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

വാസവനുമായി ഏറെ അടുപ്പമുള്ള നേതാക്കളാണ് നാട്ടുകാരന്‍ കൂടിയായ രാധാകൃഷ്ണനും രഘുനാഥും. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ച ശേഷമാകും പ്രഖ്യാപനം. പാര്‍ട്ടി തലപ്പത്തുനിന്ന് ഇടപെടല്‍ ഉണ്ടായാല്‍ സംസ്ഥാനസമിതി അംഗമായ അഡ്വ.കെ. അനില്‍കുമാര്‍ ജില്ലാ നേതൃത്വത്തിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അനില്‍കുമാര്‍ സംസ്ഥാന സമിതിയിലേക്ക് എത്തിയത് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു.

എന്നാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് അനില്‍കുമാറിന്റെ പേര് ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ ജില്ലാ നേതൃത്വത്തിലേക്ക് തല്‍ക്കാലം പരിഗണിക്കില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ ജില്ലാ കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും മന്ത്രിക്കും സമ്മതരായ വ്യക്തികളെയാവും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം പരിഗണിക്കുക. ഇതെല്ലാം മറികടന്നൊരു പരീക്ഷണത്തിന് മുതിരാനുള്ള സാഹചര്യം ജില്ലയില്‍ നിലനില്‍ക്കുന്നില്ല.

Exit mobile version