Site icon Malayalam News Live

തൊഴുത്തിൽ കെട്ടിയ മൂന്നു കാളകളെയും ഒരു പശുവിനെയും കാണാനില്ല; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 49 കാരൻ പിടിയിൽ

അരൂർ: ഇറച്ചിയ്ക്കായി തൊഴുത്തിൽ കെട്ടിയിരുന്ന മൂന്ന് കാളകളെ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം തിരുവാലി കുഴിപ്പള്ളി വീട്ടിൽ അലിയെ (49) ആണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 29ന് പുലർച്ചെയായിരുന്നു സംഭവം. അരൂർ സ്വദേശിയുടെ വീടിന് പിന്നിലുള്ള തൊഴുത്തിൽ കെട്ടിയിരുന്ന മൂന്ന് കാളകളെയും സമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന ഒരു പശുവിനെയുമാണ് അലി മോഷ്ടിച്ചു കടത്തിയത്.

കോഴിക്കോട് രജിസ്ട്രേഷൻ നമ്പരിലുള്ള ഒരു വാഹനം മോഷണം നടന്ന സ്ഥലത്തേക്ക് വന്നു പോകുന്നതായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിവരം ലഭിച്ചു.

തുടർന്ന് വാഹനത്തെയും വാഹന ഉടമസ്ഥനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലി കുടുങ്ങിയത്.

മോഷണം നടത്തിയ കാളകളെയും പശുവിനെയും അടുത്ത മാർക്കറ്റിൽ വിറ്റെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അരൂർ എസ്എച്ച്ഒ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐ എസ് ഗീതുമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, എം രതീഷ്, വിജേഷ്, നിധീഷ്, കെ ആർ രതീഷ്, അമൽ പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version