Site icon Malayalam News Live

മലിനജല ദുരന്തത്തിൽ ഇൻഡോറിൽ ഒരു മരണം കൂടി; ആകെ 17 മരണം, പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം 17 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പടെ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം ഇന്‍ഡോറിലെ മലിനജലം കുടിച്ച് 17 പേരോളം മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കുകയും മൂന്ന് ഹര്‍ജികള്‍ പരിശോധിക്കുകയും ചെയ്യും. മധ്യപ്രദേശ് സര്‍ക്കാര്‍ കോടതി നിര്‍ദേശ പ്രകാരം നിലവിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോറിലെ ജലദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്.

Exit mobile version