Site icon Malayalam News Live

കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യം; ചർച്ചകൾക്ക് പിന്നാലെ പാർട്ടിയുടെ നിലപാടുമായി രാഹുൽ ഗാന്ധി

കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യമാണെന്ന് തന്നെ കാണാനെത്തിയ തിരുവനന്തപുരം എംപിയോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കവേ തന്നെ കാണാനെത്തിയ ശശി തരൂരുമായി ഒരു മണിക്കൂര്‍ നേരം രാഹുല്‍ ഗാന്ധി സംസാരിച്ചു. കേരളത്തില്‍ തീരുമാനങ്ങളെടുക്കുക തരൂരിനെ കൂടി കേട്ടായിരിക്കും. എല്ലാ പരിഗണനയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ശശി തരൂരിന് ഉറപ്പ് നല്‍കി. കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും രാഹുല്‍ ഗാന്ധി ശശി തരൂരിനോട് ആവശ്യപ്പെട്ടു. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ കൂടുതല്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധിയാണ്.

പാര്‍ലമെന്റില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചര്‍ച്ച. രണ്ട് മണിക്കൂര്‍ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്നും ശശി തരൂര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും എന്ന വാക്കു കൊടുത്തു കഴിഞ്ഞു എന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.

Exit mobile version