50 ലേറെ എംഎല്‍എമാര്‍ കെസിയുടെ പേര് പറയും; പദവി ഇല്ലെങ്കില്‍ കടുത്ത നിലപാടെടുക്കാൻ വിഡി; സീനിയോറിറ്റി ഓര്‍മ്മിപ്പിച്ച്‌ ചെന്നിത്തലയും; കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ അതിശക്തം…!

തിരുവനന്തപുരം: വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ അതിശക്തം.

50 ലേറെ എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെ സി വേണുഗോപാല്‍ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎല്‍എമാരുടെ എണ്ണമാണ് പ്രധാനമെങ്കില്‍ 2021ല്‍ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് പറഞ്ഞു.

ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്റേയും പിന്തുണയില്‍ പ്രതീക്ഷവെക്കുന്ന വി ഡി സതീശൻ, പദവി കിട്ടിയില്ലെങ്കില്‍ കടുത്ത നിലപാടെടുത്തേക്കും. ഉമ്മൻചാണ്ടിക്ക് ശേഷം മുഖ്യമന്ത്രി കെസി- വിജയാഹ്ലാദം തീരും മുമ്പെ തലസ്ഥാനത്തടക്കം ഫ്ലെക്സിറക്കി പണി തുടങ്ങി കെസി പക്ഷം. നമ്പറിലാണ് മുഴുവൻ ആത്മവിശ്വാസവും. ജയിച്ചുവന്ന എംഎല്‍എമാരില്‍ 52 പേരുടെ പിന്തുണയാണ് അവകാശവാദം.

ഒന്നാഞ്ഞുപിടിച്ചാല്‍ ഇനിയും എണ്ണം കൂടും, എംപിമാരിലും സീനിയർ നേതാക്കളിലും കൂടുതല്‍ പേരും ഒപ്പമുണ്ടെന്നാണ് കണക്ക്.
നിരീക്ഷകരെത്തുമ്പോള്‍ കൂടുതല്‍ പേർ കെസിയുടെ പേര് പറയുമെന്നാണ് ഗ്രൂപ്പിൻ്റെ എല്ലാം പ്രതീക്ഷയും. കെസിക്ക് പിന്തുണതേടി കെ സുധാകരൻ കെ മുരളീധരനെ കണ്ടു.

നമ്പറിലല്ല കാര്യമെന്നാണ് സതീശൻ ചേരി ആവർത്തിക്കുന്നത്. ടീം യുഡിഎഫിൻ്റെ നായകനെ എങ്ങിനെ സാങ്കേതിക കാര്യം പറഞ്ഞ് മാറ്റി നിർത്തുമെന്നാണ് ചോദ്യം.

എംഎല്‍എമാരുടെ എണ്ണം പ്രധാനമാണ്. പക്ഷേ കെസി വരണമെങ്കില്‍ രാഹുല്‍ ഓകെ പറയണം. ഡൽഹിയില്‍ തുടരാനാണ് നിർദ്ദേശമെങ്കിലും കെസിക്ക് ഭാവി മുഖ്യമന്ത്രിയില്‍ നിർണ്ണായക സ്ഥാനം ഉണ്ടാകും. ആ സാഹചര്യത്തില്‍ കെസി പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ ഈ പോരില്‍ എഐസിസി തീരുമാനത്തിനൊപ്പം അതി നിർണ്ണായകം സതീശനെ മാനേജ് ചെയ്യലാണ്. നമ്പർ വണ്‍ പദവിയില്ലെങ്കില്‍ കാബിനറ്റില്‍ ചേരാതെ മാറിനില്‍ക്കാൻ സാധ്യതയുണ്ട് സതീശൻ.