ന്യൂഡൽഹി : മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കെടുക്കാൻ കഴിയില്ല; നാളെ ചേരാനിരുന്ന ഇന്‍ഡ്യ മുന്നണി യോഗം മാറ്റി.കഴിഞ്ഞ ദിവസമാണ് ഇൻഡ്യ മുന്നണിയുടെ യോഗം നാളെ നടക്കുമെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ അറിയിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ തനിക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചില്ലെന്നും മുൻകൂട്ടി തീരുമാനിച്ച മറ്റ് പരിപാടികളുള്ളതിനാല്‍ യോഗത്തിന് എത്താൻ പറ്റില്ലെന്നും മമത ബാനര്‍ജി അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യോഗത്തില്‍ പങ്കെടുക്കാൻ അസൌകര്യം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നാളെ നടത്താനിരുന്ന മുന്നണിയോഗം മാറ്റിയത്.
ഇൻഡ്യ സഖ്യത്തിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം നാളെ വൈകുന്നേരം ആറുമണിക്ക് മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയില്‍ ചേരും. ഇൻഡ്യ സഖ്യത്തിന്റെ വിപുലമായ യോഗം ഡിസംബര്‍ മൂന്നാം വാരം ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിച്ചത് കൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണിയോഗം വിളിച്ചത്.
