Site icon Malayalam News Live

കേരള സര്‍ക്കാര്‍ രൂപീകരണത്തില്‍ എഐസിസി കൂടിയാലോചന ഇന്ന്; നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും; മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങളുമായി നേതാക്കള്‍; ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം…!

തിരുവനന്തപുരം: കേരളത്തില്‍ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കള്‍ ഇന്ന് കൂടിയാലോചനകള്‍ നടത്തും. വിഷയത്തില്‍ ഓരോ എംഎല്‍എയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം.

ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.

ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതല്‍ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

എംഎല്‍എമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി ഡി സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് സതീശൻ പ്രാധാന്യം നല്‍കുന്നത്. പദവി ലഭിച്ചില്ലെങ്കില്‍ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ടീം യുഡിഎഫിന്റെ നായകനെ എങ്ങിനെ മാറ്റിനിർത്തും എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തില്‍ മുൻഗണന നല്‍കേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.

Exit mobile version