Site icon Malayalam News Live

വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് ഇടിച്ചിട്ടെന്ന് പരാതി; പ്രതികളെന്ന് കരുതിയാണ് ഇടിച്ചിട്ടത്, സംഭവം ആലപ്പുഴയിൽ

ആലപ്പുഴയിൽ പ്രതികളെന്ന് കരുതി വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട് പൊലീസ്. വണ്ടാനം സ്വദേശികളായ ആഷിക്കിനും ഷിനാസിനും സംഭവത്തിൽ പരിക്കേറ്റു. പിന്നാലെ ഈ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി വിദ്യാർഥികൾ. പൊലീസ് മർദിച്ചെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം ആരോപണം തള്ളി അമ്പലപ്പുഴ പൊലീസ് രംഗത്തെത്തി. തെളിവായി ദൃശ്യം പുറത്തുവിടുകയും ചെയ്തു.

ശനിയാഴ്ച്ച രാത്രി ഐസ്ക്രീം സ്റ്റാളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് തോട്ടപ്പള്ളിയിൽ വച്ച് പൊലീസ് വിദ്യാർത്ഥികളെ തടഞ്ഞത്. ബൈക്ക് നിർത്താതെ പോയതോടെ പൊലീസ് പിന്നാലെ പോയി ഇടിച്ചിട്ടു. വണ്ടാനം സ്വദേശികളായ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഒരാളെ പൊലീസ് മർദിച്ചെന്നും ആരോപണമുണ്ട്.

എന്നാൽ വിദ്യാർത്ഥികളെ മർദിച്ചിട്ടില്ലെന്നാണ് അമ്പലപ്പുഴ പോലീസിന്റെ വിശദീകരണം. വിഷുദിനത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിലെ പ്രതികളെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാർത്ഥികളെ പിന്തുടർന്നത്. കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയത് സംശയം വർദ്ധിപ്പിച്ചെന്നും അമ്പലപ്പുഴ ഡിവൈഎസ്പി കെ രാജേഷ് വ്യക്തമാക്കി. രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. 5 മിനിറ്റ് 44 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡീയോ. ഈ ദൃശ്യം പകർത്തുന്നതിന് മുമ്പ് പൊലീസ് മർദിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

Exit mobile version