വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാൻ ഇറങ്ങരുത്; അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ഉന്നതതല യോഗം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

രോഗവുമായി ബന്ധപ്പെട്ടുയർന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാൻ ഇറങ്ങരുതെന്നും സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളിലാണ് ഈ അസുഖം കൂടുതലായും കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗം തടയാൻ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ , വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടക്കമുള്ള വർ യോഗത്തില്‍ പങ്കെടുത്തു. നിലവിലെ സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് ഡയറക്ടർ അടക്കമുള്ളവർ യോഗത്തില്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ ചെയ്യാനാവുമെന്നതിനെ കുറിച്ചുള്ള ആലോചനകളും നടന്നു.