Site icon Malayalam News Live

ക്രിസ്മസ്-ന്യൂ ഇയര്‍ പ്രമാണിച്ച്‌ അവധിക്കാലം ആഘോഷമാക്കാൻ ജനുവരി രണ്ടുവരെ 20 ഓളം ഉല്ലാസയാത്രയകളാണ് കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍ ഇതിനോടകം തയാറാക്കിയിരുന്നത്.

കൊല്ലം : രാമക്കല്‍മേട്, പാണിയേലിപ്പോര്, അയ്യപ്പക്ഷേത്രങ്ങള്‍, തിരുവനന്തപുരം ദര്‍ശൻ എന്നിങ്ങനെ നിരവധി യാത്രകള്‍ പുതുതായി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഡിസംബര്‍ പകുതിയില്‍ പൊന്മുടി യാത്രയോടെയാണ് അവധിക്കാല ഉല്ലാസയാത്രകള്‍ ആരംഭിച്ചത്.

പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ ഇതെല്ലാം കണ്ടശേഷം പൊന്മുടിയില്‍ എത്തുന്ന ട്രിപ്പിന് എല്ലാ എൻട്രിഫീസും ബസ് ചാര്‍ജും ഉള്‍പ്പെടെ 770 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. ഡിസംബര്‍ 25 നും 31നും പൊന്മുടി യാത്ര പ്രത്യേകമായി ഉള്‍െപ്പടുത്തിയിട്ടുമുണ്ട്. ജനപ്രിയ ഉല്ലാസയാത്രയായ ‘ഗവി’ 28, 30 എന്നീ ദിവസങ്ങളിലായാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 24നും ജനുവരി രണ്ടിനും വാഗമണ്‍ ട്രിപ് ഉണ്ടായിരിക്കും.

അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചിസവാരിയും ആന മ്യൂസിയവും കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ കുളിയും അച്ചൻകോവില്‍ ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുന്ന ട്രിപ്പിന് 600 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഡിസംബര്‍ 27ന്റെ തിരുവനന്തപുരം ദര്‍ശൻ യാത്ര ‘ബാല്യകാല നൊസ്റ്റാള്‍ജിയ’ എന്നപേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മൃഗശാല-കാഴ്ചബംഗ്ലാവ്, നക്ഷത്രബംഗ്ലാവ്, കുതിരമാളിക ചിത്രകലാ മ്യൂസിയം, വാക്സ് മ്യൂസിയം എന്നിവ കണ്ടതിനുശേഷം വൈകീട്ട് നാലിന് തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റി ശംഖുംമുഖത്തേക്ക് പോയി തിരിച്ചെത്തുംവിധമാണ് യാത്ര.

ഒരാള്‍ക്ക് 700 രൂപയാണ് ചാര്‍ജ്. രണ്ടുദിവസത്തെ മൂന്നാര്‍-കാന്തല്ലൂര്‍-മറയൂര്‍ യാത്ര ഡിസംബര്‍ 29 രാവിലെ അഞ്ചിന് ആരംഭിച്ച്‌ 30 അര്‍ധരാത്രിയോടെ മടങ്ങിയെത്തും. രണ്ടുദിവസത്തെ യാത്രക്കും താമസത്തിനും ഉള്‍പ്പെടെ 1730 രൂപയാണ് ചാര്‍ജ്. സിംഗിളായോ ഫാമിലിയായോ അല്ലാതെ സ്കൂളുകളിലോ കലാലയങ്ങളില്‍നിന്നോ യാത്രകള്‍ ബുക്ക് ചെയ്യാം.

 

കൂടാതെ ഡിസംബര്‍ 30, 31, ജനുവരി രണ്ട് ദിവസങ്ങളിലായി ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് കൊല്ലത്തുനിന്നും രാവിലെ അഞ്ചിന് തീര്‍ഥാടനയാത്ര ഉണ്ടായിരിക്കും. കൂടാതെ ഏറ്റുമാനൂര്‍, വള്ളിയൂര്‍ ഗണപതി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലകളിലേക്ക് പ്രത്യേക സര്‍വിസുകള്‍ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അധികൃതര്‍ പറഞ്ഞു.

 

Exit mobile version