Site icon Malayalam News Live

കാസർഗോഡ് അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; 16 കാരിയുടെ വിവാഹം നടത്തിയ ഉസ്താദ് ഉൾപ്പടെ നാല് പേർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം. ഉസ്താദ് ഉൾപ്പടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസ്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പികെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് കല്യാണം നടത്തിയെന്നാണ് പരാതി.

ഏപ്രിൽ 13ന് ഉസ്താദിൻറെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതി നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ ആണ് നൽകിയത്. തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.

Exit mobile version