Site icon Malayalam News Live

അബദ്ധത്തിൽ ക്ഷേത്ര ഭണ്ഡാരത്തിലേക്ക് വീണ ഐഫോൺ ലേലത്തിലൂടെ തിരിച്ചുപിടിച്ച് യുവാവ്; പ്രത്യേക ലേലത്തിൽ 10,000 രൂപ നൽകിയാണ് യുവാവ് ഫോൺ വീണ്ടും സ്വന്തമാക്കിയത്

ചെന്നൈ: തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തിലെ ഹുണ്ടികയിൽ കാണിക്കയിടുന്നതിനിടെ അബദ്ധത്തിൽ വീണുപോയ ഐഫോണ്‍ ഒടുവില്‍ ഭക്തന് തിരികെ കിട്ടി. ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തയായ സംഭവത്തിൽ ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ദിനേശിന് ഫോണ്‍ ലഭിച്ചത്.

ഉടമയായ ദിനേശ് ഫോണിനായി ബുധനാഴ്ച ക്ഷേത്രത്തിലെത്തി. എന്നാൽ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമപ്രകാരം ലേലത്തിൽ മാത്രമേ ഐഫോണ്‍ കൈമാറാൻ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഫോണ്‍ ലേലത്തിൽ വച്ചത്. തുടര്‍ന്ന് പ്രത്യേക ലേലത്തിൽ 10,000 രൂപ നൽകി വിനായകപുരം സ്വദേശിയായ ദിനേശ് ഫോൺ വീണ്ടും സ്വന്തമാക്കി.

കാണിക്കയിൽ വീഴുന്നതെല്ലാം ഭഗവാനുള്ളതെന്നും ലേലത്തിലൂടെ മാത്രമേ എന്തും കൈമാറാനാകൂ എന്നുമാണ് ദേവസ്വം ചട്ടം.

അതിനാലാണ് ലേലം നടത്തിയത്. ഫോൺ തിരികെ നൽകാൻ കഴിയില്ലെന്ന് തുടക്കത്തിൽ നിലപാടെടുത്ത ക്ഷേത്രം അധികൃതർ, ദേവസവം മന്ത്രി ശേഖർ ബാബു ഇടപെട്ടത്തോടെയാണ് വഴങ്ങിയത്. കഴിഞ്ഞവർഷം കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ആണ്‌ ദിനേശിന്റെ ഫോൺ അബദ്ധത്തിൽ ഹുണ്ടികയിൽ വീണത്.

ഷാർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്ന ഫോൺ പണം എടുക്കുന്നതിനിടയിൽ നേർച്ചപ്പെട്ടിയിലേക്ക് വീഴുകയായിരുന്നു. നഷ്ടമായ അന്ന് തന്നെ അധികൃതരുമായി വിവരം സംസാരിച്ചിരുന്നെങ്കിലും ഇതിനായി നേർച്ചപ്പെട്ടി തുറക്കാനാവില്ലെന്നും തുറക്കുന്ന സമയത്ത് വിഷയം പരിഗണിക്കാമെന്നും അധികൃതർ വിശദമാക്കി.

എന്നാൽ ഭണ്ഡാരം തുറന്ന സമയത്ത് അധികൃതർ ഐഫോൺ തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നു.

Exit mobile version