Site icon Malayalam News Live

മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ചങ്ങനാശ്ശേരി സ്വദേശി ബ്രദര്‍ നോയല്‍ ഫെലിക്‌സിന് ദാരുണാന്ത്യം; അപകടം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാല്‍ വഴുതി വീണ്; മൃതദേഹം കണ്ടെടുത്തത് രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ

മുംബൈ: കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കരക്ക് ദാരുണാന്ത്യം. 29 വയസ്സായിരുന്നു. സവാന്തവാടി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാല്‍ വഴുതി വീണാണ് അപകടം. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് പരിശോധിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

പാലത്തിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ കൈയ്യിലിരുന്ന കുട കാറ്റിന്റെ ശക്തിയില്‍ പെടുകയും തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയുമായിരുന്നു. മഴയുടെ ശക്തിയാൽ നല്ല ഒഴുക്കുള്ള സമയമായിരുന്നു. സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിന്റെ മൃതദേഹം കണ്ടെടുത്തത്.

പോലീസ് നടപടികള്‍ക്ക് ശേഷം ഭൗതിക ശരീരം മുംബൈയിലെത്തിക്കും. ശവ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ഭവനത്തില്‍ നിന്നും ശുശൂഷ ആരംഭിക്കും. 11 മണിക്ക് കല്യാണ്‍ രൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ശവസംസ്‌കാര കര്‍മങ്ങള്‍ നെരൂള്‍ ലിറ്റില്‍ ഫ്ളവര്‍ ഫോറോനാ പള്ളിയില്‍ നടക്കും.

ചങ്ങനാശ്ശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തില്‍ ഫെലിക്‌സ് വര്‍ഗീസ്-ഷീബ ഫെലിക്‌സ് ദമ്പതികളുടെ മകനാണ് നോയല്‍. സഹോദരി: നാന്‍സി. കഴിഞ്ഞ 35 വര്‍ഷത്തോളമായി മുംബൈയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന ഫെലിക്‌സ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി രാജിവെച്ചാണ് കല്യാണ്‍ രൂപതയുടെ സെമിനാരിയില്‍ വൈദിക പഠനത്തിനായി ബ്രദര്‍ നോയല്‍ ചേരുന്നത്.

Exit mobile version