Site icon Malayalam News Live

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പിടിയിൽ; സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത് ചെന്നൈയിൽനിന്ന്; മുൻവൈരാ​ഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം രാത്രിയിൽ യുവാവിനെ പിന്തുടർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുതൂർപള്ളിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (41), ചങ്ങനാശ്ശേരി കുളത്തുംമ്മാട്ടിൽ വീട്ടിൽ അനീഷ് സലീം (37), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് ആര്യാട്ട് വീട്ടിൽ ആദിൽ അൻസാരി (40), ചങ്ങനാശ്ശേരി പുതൂർ പള്ളി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റഫീഖ് പി.എ (48) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 23 ആം തീയതി രാത്രി 11 മണിയോടുകൂടി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം വച്ച് സ്കൂട്ടറിൽ വരികയായിരുന്ന തെങ്ങണ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും കാറിലെത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്തുകയും ഇവരെ മർദ്ദിക്കുകയുമായിരുന്നു. ‍

രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇവർ പിന്തുടർന്ന് കയ്യിൽ കരുതിയിരുന്ന മഴു, വടിവാൾ എന്നിവ കൊണ്ട് ശരീരമാസകലം വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

യുവാവിനും ഇവർക്കുമിടയിൽ മുൻവിരോധം നിലനിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ചെന്നൈയിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആർ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ജയ്മോൻ, നിയാസ്, മനേഷ് ദാസ് മണികണ്ഠൻ, ബർണദാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാണ്ട് ചെയ്തു.

 

Exit mobile version