Site icon Malayalam News Live

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നാണ് രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാല്‍ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളാണ് രാഹുല്‍ എന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം ജാമ്യം നിഷേധിച്ചാല്‍ പ്രതിഭാഗം സെഷന്‍സ് കോടതിയെ സമീപിക്കും. നിലവില്‍ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്ത രാഹുല്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

Exit mobile version