Site icon Malayalam News Live

ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്‌ണന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് ആശ്വാസം, നാമനിർദേശ പത്രിക സ്വീകരിച്ചു. എൽഡിഎഫും യുഡിഎഫും പത്രികയെ എതിർത്തു. എന്നാൽ കേസിൽ ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂവെന്ന് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി. ഗുരുവായൂർ സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ കേസെടുത്തിരുന്നു. ഇന്നലെ പ്രകടനം ഒഴിവാക്കിയായിരുന്നു ബി ഗോപാലകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായിരുന്നു നീക്കം. വര്‍ഗീയപരാമര്‍ശത്തില്‍ ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ആണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക വികാരം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.

വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് അഭ്യര്‍ഥിക്കാന്‍ പാടില്ല, പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന, മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആറിട്ട് കേസെടുക്കുകയും ചെയ്തു. അതേസമയം, ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version