തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് അധികൃതർ.
സർട്ടിഫിക്കേഷനില്ലാതെ പരസ്യം പ്രചാരണത്തിനുപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.
സർട്ടിഫിക്കേഷനുവേണ്ടി നിർദ്ദിഷ്ട ഫോമില്‍ സ്ഥാനാർത്ഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷ നല്‍കണം. പരസ്യം പുറത്തിറക്കുന്നതിന് മൂന്ന് ദിവസം മുൻപ് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.
പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവയും വ്യക്തമാക്കണം.പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ, പ്രചാരണ പരസ്യങ്ങള്‍ക്കും ഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
