Site icon Malayalam News Live

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്‍റണി രാജുവിന് നാളെ നിർണായക ദിനം. കേസില്‍ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

ജന പ്രാധിനിത്യ നിയമപ്രകാരം രണ്ട് വർഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. നിലവില്‍ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്‍റണി രാജുവിന് മത്സരിക്കാനും വിലക്കുണ്ട്.

ജസ്റ്റിസ് സി. ജയചന്ദ്രനാണ് നാളെ ഈ ഹർജിയില്‍ വിധി പ്രസ്താവിക്കുക. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതില്‍ ഈ വിധി നിർണ്ണായകമാകും.

 

അതേസമയം ആന്‍റണി രാജുവിന്‍റെ അപ്പീലിനെ ഹൈക്കോടതിയില്‍ സർക്കാർ എതിർത്തിട്ടുണ്ട്. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നുമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനാണ് ആന്‍റണി രാജു ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് ആന്‍റണി രാജുവിന്‍റെ രാഷ്ട്രീയ ആവശ്യം മാത്രമാണ്. അസാധാരണ സാഹചര്യത്തില്‍ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും സർക്കാർ നിലപാട്.

 

തെളിവെന്തെന്ന് ഹൈക്കോടതി

 

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ആന്‍റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതെന്നതിന് തെളിവെന്താണെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് ആന്‍റണി രാജുവാണെന്ന് കീഴ്കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നെടുമങ്ങാട് കോടതി വിധി മരവിപ്പിക്കണ ആന്‍റണി രാജുവിന്‍റെ ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയല്‍ അപ്പീല്‍ നല്‍കിയത്.

Exit mobile version