Site icon Malayalam News Live

തിരുവനന്തപുരത്ത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാതെ ആന്റണി രാജു; എൽഡിഎഫിനെ വെട്ടിലാക്കുന്ന നടപടിയെന്ന് ആരോപണം

തിരുവനന്തപുരത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും എൽഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പ്രചാരണത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണ്. തിരുവനന്തപുരം സെൻട്രലിൽ തന്നോടും തൻ്റെ പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള കടുത്ത അതൃപ്തിയാണ് ആൻ്റണി രാജു പ്രകടിപ്പിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായകമായ വാർഡുകളിൽ പോലും പ്രചാരണത്തിന് ഇറങ്ങാതെ അദ്ദേഹം വിട്ടുനിൽക്കുന്നത് ഇടത് സ്ഥാനാർത്ഥി സുധീർ കരമനയുടെ ജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

ഇടത് മുന്നണി സ്ഥാനാർഥിയായ സുധീർ കരമനയുമായി ആന്റണി രാജു ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. പ്രചാരണ പരിപാടികൾ ആലോചിക്കുന്ന യോഗങ്ങളിൽ നിന്നും ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽ നിന്നും ആൻ്റണി രാജു വിട്ടുനിൽക്കുകയാണ്. എന്നാൽ ധാർമികമായ കാരണങ്ങളാലാണ് താൻ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ആൻ്റണി രാജുവിൻ്റെ പ്രതികരണം. തൊണ്ടിമുതൽ മോഷണ കേസിൽ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഇത്തവണ ആൻ്റണി രാജുവിന് മത്സരിക്കാൻ സാധിക്കാതെ പോയത്. തുടർന്ന് അവസാന നിമിഷമാണ് സുധീർ കരമനയെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തങ്ങളുമായി കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ആൻ്റണി രാജു എൽഡിഎഫ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Exit mobile version