കൊച്ചി: നടി അൻസിബ ഹസ്സൻ്റെ ടിനി ടോമിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ.
നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ അൻസിബയെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് രണ്ട് മണിയോടെയാണ്. അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു.
നടന്നത് ആസൂത്രിത നീക്കമാണ്. അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമർശിച്ചിരുന്നില്ല. പൊലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്. സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോണ്‍സറാക്കിയതില്‍ അൻസിബ കമ്മിറ്റിയില്‍ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേള്‍ക്കുമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു.
