Site icon Malayalam News Live

ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; കുട്ടിയെ കണ്ടെത്തിയത് രക്തം ഒലിച്ച നിലയില്‍ പാടത്ത് നിന്ന്;  പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്; അറസ്റ്റ് ഉടൻ

സ്വന്തം ലേഖകൻ 

കൊച്ചി: ആലുവയില്‍ ഞെട്ടിച്ച്‌ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ആലുവ ചാത്തന്‍പുറത്ത് ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരനെന്ന് പൊലീസ്.

അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇരയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഇതിനെ കഴിയില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു. കുറ്റകൃത്യം തടയാന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുവെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

നാട്ടുകാരുടെ ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. പുലര്‍ച്ചെ രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച്‌ നഗ്‌നയായ നിലയിലായിരുന്നു കുട്ടി. പീഡനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രിയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എണീറ്റ നാട്ടുകാരൻ പിന്നാലെ കൂടുകയായിരുന്നു. അയല്‍വാസികളെ എല്ലാം അറിയിച്ചായിരുന്നു അന്വേഷണം. ഇതോടെ തട്ടിക്കൊണ്ടു പോയ ആളിന് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു വലിയ ദുരന്തം കൂടി ആലുവയില്‍ സംഭവിക്കുമായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ ജീവന് ആപത്തു വരാത്തത് ഈ കരുതലാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ആളുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. 10 വര്‍ഷമായി ആലുവയില്‍ താമസിച്ച്‌ ജോലി ചെയ്ത് വരികയായിരുന്നു കുടുംബം.

Exit mobile version