Site icon Malayalam News Live

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ; മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

തൃശൂര്‍ ചാവക്കാട് പ്രസത്തിന് അക്യുപങ്ചര്‍ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം 37കാരിയായ മുഹ്‌സിനയ്ക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് മറ്റൊരു യുവതിയാണെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ പ്രവര്‍ത്തകനായ ഹംസ രംഗത്തെത്തി. വ്യാഴാഴ്ചയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി 37കാരിയായ മുഹ്‌സിന പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ശരീരം മുഴുവന്‍ വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ബന്ധുക്കളുടെ ആരോപണത്തിലാണ് പൊലീസ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകണ്ട എന്നത് എന്നാണ് ഇയാള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. ഹംസയുടെ പരാതിയിലാണ് ജനുവരിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.

Exit mobile version