Site icon Malayalam News Live

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. ഡിസംബർ 12-ാം തിയതിയാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ഉന്നയിച്ചത്.

വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകുകയായിരുന്നു. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്.

വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാ​ദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്. എന്നാൽ, നടിയുടെ ആവശ്യം കോടതി തള്ളിയതോടെ അടുത്ത നടപടി എന്താകും എന്നത് കണ്ടറിയണം. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.

നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം അടുത്തിടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

Exit mobile version