Site icon Malayalam News Live

‘കുറേ കാലത്തേക്ക് രുചിയും മണവും ഇല്ലായിരുന്നു, ഇപ്പോഴാണ് അത് തിരികെ കിട്ടിത്തുടങ്ങിയത്’; വെളിപ്പെടുത്തലുമായി നടൻ മമ്മൂട്ടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഇടക്കാലത്തേക്ക് സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് മമ്മൂട്ടി.

ഇപ്പോഴിതാ താൻ കടന്നുപോയ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ തുറന്നുപറയുകയാണ് മമ്മൂട്ടി. രാജഗിരി ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സൗജന്യ കോക്ലിയ ഇംപ്ലാന്റേഷൻ പദ്ധതിയായ ‘കാതോട് കാതോരം’ ഉദ്‌ഘാടനത്തിനിടെയാണ് താരം അനുഭവം പങ്കുവച്ചത്.

 

‘കാഴ്‌ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും ആവശ്യം. ശ്വാസമെടുക്കുകയും വേണം. മണമില്ലെങ്കിലും നമ്മള്‍ ശ്വാസമെടുക്കും. കുറേ കാലത്തേക്ക് രുചിയും മണവും ഇല്ലായിരുന്നു. ഇപ്പോഴാണ് അത് തിരികെ കിട്ടിത്തുടങ്ങിയത്. കേള്‍വി ഒരനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്ക് വേണ്ടിയാണ് ഈ പദ്ധതി. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക ഇതാണ് ഭൂമിയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം’- മമ്മൂട്ടി പറഞ്ഞു.

 

കേള്‍വി ശക്തിയില്ലാത്തവർക്ക് ശബ്‌ദം എന്നത് അപരിചിതമായ ഒന്നാണെന്ന് മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ്ങിനിടെ കേള്‍വിശക്തിയില്ലാത്ത ഒരാള്‍ക്ക് ശ്രവണസഹായി വാങ്ങിക്കൊടുത്ത അനുഭവവും അദ്ദേഹം പങ്കുവച്ചു. അയാള്‍ അല്‍പസമയം ശ്രവണസഹായി വച്ച ശേഷം അത്‌ എടുത്തുകളഞ്ഞു. കാരണം ശബ്‌ദം എന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അയാള്‍ ഒരു ഭീകരാവസ്ഥയിലേക്ക് പോയി. പിന്നീടൊരിക്കലും അയാള്‍ ശ്രവണസഹായി ഉപയോഗിച്ചിട്ടില്ല’- മമ്മൂട്ടി കൂട്ടിച്ചേർത്തു.

 

Exit mobile version