മുഖ്യമന്ത്രി വിഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയില്‍. കരുണന്‍ ചാലില്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അത്തോളി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ നല്‍കിയ പരാതിയിലാണ് കേസ്. അതേസമയം നേരത്തെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കാരണത്താല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കുന്ന സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കര്‍ശന നടപടി സ്വീകരിച്ചെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
