Site icon Malayalam News Live

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു.

കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം.
മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.

മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

എം.സി. റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ രാത്രി 11.30-ഓടെയായിരുന്നു അപകടം. കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ബസ് ഡ്രൈവർ പറയുന്നത്.

എന്നാല്‍ ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പ്രതികരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാർ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി.

മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കടയ്ക്കല്‍ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു യുവാവിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version