Site icon Malayalam News Live

വധശിക്ഷ റദ്ദ് ചെയ്തതോടെ ബ്ലഡ് മണിയുടെ രേഖകളും ചെക്കും കോടതിയില്‍ എത്തി; എന്നിട്ടും മോചന ഉത്തരവ് വൈകുന്നു; രണ്ടാഴ്ചയ്ക്ക് ശേഷം വിധി; അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ അനിശ്ചിതത്വം തുടരുന്നു

റിയാദ്: പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ അനിശ്ചിതത്വം തുടരുന്നു.

ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിംഗിനുശേഷം കോടതി അറിയിച്ചു.

കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു.

അബ്ദുള്‍ റഹീമിന്റെ വധശിക്ഷ നേരത്തെ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.

സൗദി പൗരന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദുള്‍ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുള്‍ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുള്‍ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.

Exit mobile version