ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാൻ മോഹൻലാല്‍; അപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: തന്റെ കെെവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാല്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച്‌ താരം വനംവകുപ്പിന് അപേക്ഷ നല്‍കി.

മലയാറ്റൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) പി കാർത്തിക് ഐഎഫ്‌എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടർനടപടിക്കായി ചീഫ് വെെല്‍ഡ് ലെെഫ് വാർഡന് കെെമാറിയിട്ടുണ്ടെന്നാണ് വിവരം.

 

ഹെെക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് നടൻ തന്റെ കെെവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.

എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയില്‍ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടർന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നല്‍കുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നല്‍കുകയും ചെയ്‌തു. എന്നാല്‍ മോഹൻലാലിന്റെ കെെവശമുള്ള രണ്ടുജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീർത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നല്‍കിയത് ഹെക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സർട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയാണ് നടപടി.