എറണാകുളത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാർത്തിയ മാലയിലെ 73 സ്വർണ മുത്തുകൾ മോഷണം പോയി; പിന്നാലെ ക്ഷേത്രത്തിലെ മുൻ പൂജാരി അറസ്റ്റിൽ

കൊച്ചി : ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാര്‍ത്തിയ മാലയിലെ മുത്തുകള്‍ മോഷണം പോയ കേസില്‍ മുന്‍ പൂജാരി അറസ്റ്റില്‍. അഴീക്കല്‍ കാളമുക്ക് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ സ്വര്‍ണം പൊതിഞ്ഞ രുദ്രാക്ഷ മാലയിലെ മുത്തുകളാണ് നഷ്ടമായത്. അമ്പലപ്പുഴ അത്രപ്പിളളി മഠത്തില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(50)യാണ് അറസ്റ്റിലായത്. മുന്‍ ക്ഷേത്രം മാനേജര്‍ പിജി രമേശന്റെ പരാതിയിലാണ് നടപടി. 2025 ജനുവരി മുതല്‍ 2026 മാര്‍ച്ച് വരെയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ പൂജ ചെയ്തിരുന്നത്. ഇക്കാലയളവില്‍ പലപ്പോഴായി മുത്തുകള്‍ മോഷ്ടിക്കുകയായിരുന്നു.

108 മുത്തുകളുളള രുദ്രാക്ഷ മാലയിലെ 73 മുത്തുകളാണ് പ്രതി കവര്‍ന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. അതിനിടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പേരില്‍ സമാനമായ കേസ് പിറവം പൊലീസ് സ്റ്റേഷനില്‍ ഉളളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പന നടത്തിയ തൊണ്ടി മുതലും പൊലീസ് വീണ്ടെടുത്തു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.