പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് എ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പത്മകുമാര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐടി റിപ്പോര്‍ട്ട് കൂടി പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. പാര്‍ട്ടി കണ്ടെത്തിയ കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടും. അന്വേഷണ വിധേയമായാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തത്. അങ്ങനെ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് പോയില്ല.
