നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു; ലഭിച്ചത് 99 വോട്ടുകള്‍

പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്.

ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സികെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടുളള പ്രമേയത്തിന്റെ അവതരണവും ചർച്ചയും ഇന്ന് തുടങ്ങും. എം വിൻസെന്റാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സർക്കാർ നിലപാട് റവന്യൂ മന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കും. നന്ദി പ്രമേയം ചർച്ച ചെയ്യുന്ന മൂന്നു ദിവസവും ചോദ്യോത്തര വേള ഉണ്ടാകില്ല.