ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതിയുടെ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താന്‍ രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം സന്ദീപിന്റെ അപ്പീലിനെ എതിര്‍ത്ത് വന്ദന ദാസിന്റെ കുടുംബവും കക്ഷിചേര്‍ന്നു. അപ്പീല്‍ ജൂലൈ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

നിയമപരമായി സ്വീകരിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതി ജി സന്ദീപിന്റെ വാദം. 2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്.

നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.