വി മുരളീധരന്‍ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാകും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകും. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം. കോര്‍ കമ്മിറ്റിയിലും വി മുരളീധരനാണ് കൂടുതല്‍ പിന്തുണ. രാജീവ് ചന്ദ്രശേഖരന്‍ തന്നെ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യത എന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന വാദമാണ് ഉയര്‍ത്തിയത്. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും.

അതേസമയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്ന് രാജീവ് ചന്ദ്രശേഖര്‍ വിലയിരുത്തി. മണ്ഡലം ശ്രദ്ധിച്ചവര്‍ ജയിച്ചുവെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണമെന്നുമാണ് വിലയിരുത്തല്‍. മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തിരിച്ചടിയായി. സഭക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനും ഷോണിനുമെതിരെയും വിമര്‍ശനമുയര്‍ന്നു. പരാമര്‍ശം അനവസരത്തില്‍ എന്ന് നേതാക്കള്‍ വിലയിരുത്തി.