ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായാണ് കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആന്റിവെനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പ് കടിയേറ്റതും, സംശയമുള്ളതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാത്രം 108 ആംബുലന്‍സില്‍ വന്നത് 22 കോളുകളാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.