എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു, എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും; വിഡി സതീശൻ

എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ എത്താത്തതിനെ തുടർന്നാണ് ലിസ്റ്റ് വൈകിയത്. വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്നും സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടായില്ലെന്നും വിഡി സതീശൻ പറഞ്ഞു. വിസ്മയം കാത്താണ് പ്രഖ്യാപനം നീട്ടിയതെന്നും വിഡി സതീശൻ പറഞ്ഞു. കെ സുധാകരന്‍ വിഷയത്തില്‍ വിഡി സതീശന്‍ പ്രതികരിക്കാന്‍ തയാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് ആരംഭിച്ച് കഴിഞ്ഞു. സിപിഐഎമ്മില്‍ വലിയ കലാപം നടക്കുന്നു. മാധ്യമങ്ങള്‍ കുറച്ച് അവിടെ കൂടെ ശ്രദ്ധിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

ആദ്യത്തെ ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിയാതിരുന്നത് സ്‌ക്രീനിങ് കമ്മിറ്റിയുടെ അസൗകര്യം കൊണ്ടാണ്. 48 മണിക്കൂര്‍ കൊണ്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ചിരുന്നു. ചരിത്രത്തിലാദ്യമായി രണ്ട് ദിവസം കൊണ്ട് 95 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മില്‍ ഉണ്ടായ പോലെ കലാപം വേറെ ഏത് പാര്‍ട്ടിയിലാണ് ഉണ്ടായിരിക്കുന്നത്. കേഡര്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിതെന്ന് വിഡി സതീശന്‍ പറഞ്ഞു.