തെന്നിന്ത്യൻ സിനിമാ താരം ഹൻസിക മോട്‌വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈല്‍ കതൂരിയും വിവാഹമോചിതരായി. മുംബയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന വിധി പുറപ്പെടുവിച്ചത്.
പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനാണ് നടി കോടതിയെ സമീപിച്ചത്. വേർപിരിയലിന്റെ ഭാഗമായി സൊഹൈലില്‍ നിന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ജീവനാംശമോ ഹൻസിക ആവശ്യപ്പെട്ടിട്ടില്ല. വിവാഹത്തിന് ശേഷം കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുള്ളൂ.
ഒരുമിച്ച് ജീവിക്കുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതോടെയാണ് വിവാഹബന്ധം വേർപ്പെടുത്താമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകള്‍. ചെറിയ കാര്യങ്ങളില്‍ പോലും തർക്കങ്ങള്‍ പതിവായതോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രമ്യമായി പിരിയാൻ ഹൻസികയും സൊഹൈലും തീരുമാനിക്കുന്നത്.
2022 ഡിസംബർ നാലിന് ജയ്പൂരിലെ മന്ദോട്ട കോട്ടയില്‍ ഹിന്ദു ആചാരപ്രകാരം വളരെ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. 2024 ജൂലായ് രണ്ടു മുതല്‍ വേർപിരിഞ്ഞാണ് താമസിക്കുന്നത്.’ഷാക്ക ലാക്ക ബൂം ബൂം’ എന്ന സീരിയലിലൂടെയും ‘കോയി മില്‍ ഗയ’ എന്ന ചിത്രത്തിലൂടെയും ബാലതാരമായി ഹൻസിക, ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായി മാറുകയായിരുന്നു. ‘105 മിനിട്ട്‌സ്’, ‘ജാനു’, ‘ഗാർഡിയൻ’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലാണ് ഈ വർഷം ഹൻസിക അഭിനയിച്ചത്. മോഹൻലാല്‍ നായകനായ ‘വില്ലൻ’ എന്ന മലയാളം ചിത്രത്തിലും ഹൻസിക അഭിനയിച്ചിട്ടുണ്ട്.
