തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിയിൽ ആന്റണി രാജുവിന് നിർണായകം; വിധി മരവിപ്പിക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഇന്നാണ് കോടതി പരിഗണിക്കുക. രൂക്ഷമായ വാദമാണ് ഈ ആവശ്യത്തിൽ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാം പ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി രാജുവിനെതിരായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചു. വിധി അനുകൂലമാണെങ്കിൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്.

തിരുവനന്തപുരത്തെ വിജയ സാധ്യതയും പുതിയ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി വിജയിപ്പിച്ചെടുക്കാൻ നിലവിൽ ബുദ്ധിമുട്ടാണ് എന്നതുമാണ് സിപിഐഎം ആന്റണി രാജുവിലേക്ക് തന്നെ എത്താനുള്ള കാരണം. ആൻ്റണി രാജുവിനെതിരായ പ്രചാരണങ്ങളെ എൽഡിഎഫിന് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാനാകുമെന്നും സംസ്ഥാനവ്യാപക പ്രചാരണമുണ്ടായാലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തൽ. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ സീറ്റിൻ്റെ കാര്യത്തിൽ പിന്നാലെ തീരുമാനമെടുക്കാൻ എന്നാണ് സിപിഐഎം നിലപാട്.