ഇനി മത്സരത്തിനിറങ്ങില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് കെ ബാബു എംഎല്‍എ. ഇനി മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാരനായ തനിക്ക് വലിയ അവസരങ്ങള്‍ ലഭിച്ചു. മന്ത്രിയായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വന്‍ പദ്ധതികള്‍ക്കായി പ്രവര്‍ത്തിച്ചു. വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഇടപെലില്‍ ഉണ്ടായത്. വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 80% പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. എല്ലാ വിഭാഗം ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരരംഗത്തേക്ക് ഇനിയില്ലെന്ന വിവരം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. മറുപടി ലഭിക്കാന്‍ വൈകിയതാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ എംഎല്‍എ എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അസാധ്യമാണെന്നും ഭരണമാറ്റം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 1989ല്‍ അങ്കമാലി നഗരസഭ രൂപീകരിച്ച സമയത്ത് പ്രഥമ ചെയര്‍മാനായാണ് കെ ബാബു പാര്‍ലമെന്ററി രംഗത്ത് എത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ എന്ന പദവിയും അദ്ദേഹത്തിനായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി എസി ജോര്‍ജാണ് കെ ബാബുവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.