പോലീസിനെ വട്ടംകറക്കിയ കൊടുംകുറ്റവാളി ബാലമുരുഗൻ ഒടുവിൽ പോലീസ് പിടിയിലായി

കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വിയ്യൂർ ജയിൽ പരിസരത്തു നിന്നും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കൊടുംകുറ്റവാളി ബാലമുരുഗൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെയാണ് ബാലമുരുകൻ പൊലീസിൻ്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബര്‍ രണ്ടിനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ വെച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനായിരുന്നു തമിഴ്‌നാട് പൊലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ പുറത്തിറങ്ങിയ ബാലമുരുകന്‍ അവരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.