ടി പി കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും 15 ദിവസത്തെ പരോള്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍ ലഭിച്ചത്.

15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. രണ്ടര മാസം ജയിലില്‍ കിടന്നാല്‍ ലഭിക്കുന്ന സ്വഭാവിക പരോള്‍ ആണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോള്‍ ലഭിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. ജനുവരി 10-ന് തിരിച്ച്‌ ജയിലിലെത്തണം. മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് പരോള്‍ കിട്ടുന്നത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഉള്‍പ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിക്കുന്നതിന് ജയില്‍ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് പരോള്‍ കിട്ടുന്നത്. പരോളിനും ജയിലില്‍ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളില്‍നിന്ന്‌ പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2024 ഡിസംബർ മുതല്‍ ജൂലായ് വരെ മൂന്ന് പരോളുകളാണ് സുനിക്ക് ജയില്‍ വകുപ്പ് അനുവദിച്ചത്.